തിരുവനന്തപുരം: ഏഴു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിൽ പുതിയ അധ്യക്ഷന്മാർ വരും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പുതിയ ഡിസിസി അധ്യക്ഷൻ വരുന്നത്.
ഏഴു ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷൻമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങിയ സാഹചര്യത്തിലാണ് പുതിയ നേതൃത്വം വരുന്നത്. ഇതോടൊപ്പം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു പകരം പുതിയ പ്രസിഡന്റും വന്നേക്കാം.
സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർഥിയായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകുക. എംപിമാരായ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർഥിയായി. ഷിയാസിനു പകരം പെരുന്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചേക്കും. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായ എൻ. ശക്തൻ നെയ്യാറ്റിൻകരയിൽ സ്ഥാനാർഥിയാണ്. ഇവിടെ ചെന്പഴന്തി അനിൽ അടക്കം ഒട്ടേറെ പേർ പരിഗണനാപട്ടികയിലുണ്ട്.
പത്തനംതിട്ട ജില്ലാ അധ്യക്ഷനായ സതീഷ് കൊച്ചുപറന്പിലാണ് കോന്നിയിലെ സ്ഥാനാർഥി. യുഡിഫ് കണ്‍വീനർ അടൂർ പ്രകാശ് കൂടി നിർദേശിക്കുന്നയാളാകും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തുക. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയാണ്.
മലപ്പുറത്തെ വി.എസ്. ജോയ് തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായതോടെ പുതിയ ഡിസിസി അധ്യക്ഷനായി ചർച്ചകൾ സജീവമായി. പാലക്കാട് ഡിസിസി പ്രസിഡന്റ് ടി. തങ്കപ്പൻ നെന്മാറയിൽ യുഡിഎഫ് സ്ഥാനാർഥിയായി. തങ്കപ്പനു പകരം പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷന്റെ പ്രഖ്യാപനവും വൈകാതെയുണ്ടാകും. കോഴിക്കോട് ഡിസിസിപ്രസിഡന്റ് കെ. പ്രവീണ്‍കുമാറും മത്സരരംഗത്താണ്.